തിരുവനന്തപുരം: സാമുദായിക സംവരണത്തോടൊപ്പം സാമ്പത്തിക സംവരണവും നടപ്പാക്കണമെന്ന എന്‍.എസ്.എസ്സിന്റെ നിലപാടിനോട് ഒടുവില്‍ ബി.ജെ.പി.യും യോജിക്കുന്നു. സാമ്പത്തികമായ പിന്നാക്കാവസ്ഥ വേണ്ടരീതിയില്‍ പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ നിലപാട്. സമുദായത്തെ സംഘടനയോടടുപ്പിക്കാനുള്ള ബി.ജെ.പി. നീക്കത്തെക്കുറിച്ച് എന്‍.എസ്.എസ്. നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിശാലഹിന്ദു ഐക്യത്തിന് തടസ്സമായി നില്‍ക്കുന്നത് സാമ്പത്തികസംവരണ പ്രശ്‌നത്തില്‍ തീരുമാനമാകാത്തതാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തോടാണ് ബി.ജെ.പി. യോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനംചെയ്ത് പാര്‍ട്ടി പ്രസിഡന്റ് വി.മുരളീധരന്‍ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കുകയും ചെയ്തു.
എസ്.എന്‍.ഡി.പി. ഉള്‍പ്പെടെയുള്ള പിന്നാക്കസമുദായ സംഘടനകളുടെ പിന്തുണ ഉറപ്പിച്ച ശേഷമാണ് ബി.ജെ.പി. എന്‍.എസ്.എസ്സിനോടടുക്കാന്‍ ശ്രമിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈന്ദവവിഭാഗങ്ങളുടെ ഐക്യനിര ഉണ്ടാക്കുക എന്ന ലക്ഷ്യം ബി.ജെ.പി.ക്കുണ്ട്.
എന്‍.എസ്.എസ്സിനെ അനുകൂലിച്ചുകൊണ്ടുള്ള ബി.ജെ.പി. നിലപാടിനെക്കുറിച്ച് എസ്.എന്‍.ഡി.പി.യുടെ അഭിപ്രായം അറിയേണ്ടതുണ്ട്. സാമൂഹിക പിന്നാക്കാവസ്ഥ കണക്കിലെടുത്തുള്ള നിലവിലുള്ള സംവരണത്തോടൊപ്പം സാമ്പത്തിക പിന്നാക്കാവസ്ഥയും പരിഗണിക്കണമെന്ന ബി.ജെ.പി. നിലപാട് കരുതലോടെയാണ്.
മുന്നാക്കവിഭാഗങ്ങള്‍ക്കിടയിലെ ദാരിദ്ര്യം യഥാര്‍ത്ഥമാണെന്നാണ് വി.മുരളീധരന്‍ അഭിപ്രായപ്പെട്ടത്. രേഖകളില്‍ മുന്നാക്കസമുദായമാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ദുരിതത്തിലായ വലിയൊരു ജനവിഭാഗമുണ്ട്. സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്ക് എസ്.ആര്‍.സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു.